ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയിലെ തെറി വിളികളെ കുറിച്ചുള്ള ചർച്ചകൾ കൊണ്ട് സജീവമാണ് സാമൂഹിക മാധ്യമങ്ങൾ. ഇപ്പോൾ സിനിമക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകാനൊരുങ്ങുകയാണ് ഇടുക്കിയിലെ ചുരുളി നിവാസികൾ. മലയോര കർഷകരെ മൊത്തത്തിൽ അപമാനിക്കുന്നതാണ് ചിത്രമെന്നും സിനിമയിൽ ഉള്ളത് പോലെ അല്ല തങ്ങളുടെ ജീവിതമെന്നും നാട്ടുകാർ ആരോപിക്കുന്നു.
ചുരുളിയിൽ ഒരു മദ്യ ഷാപ്പ് പോലുമില്ല ചിത്രം റിലീസായതിന് പിന്നാലെ വിവാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് മറ്റു നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചു തുടങ്ങിയെന്നും ഇത് ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തിയെന്നും ഗ്രാമവാസികൾ പറയുന്നു.
സിനിമയിലെ ചുരുളിയിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ്.ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചുരുളി സിനിമയിലെ ചരുളിയിലെ പോലെ കള്ളുഷാപ്പോ, വാറ്റോ, അസഭ്യം പറയുന്ന സംസ്കാരമോ, ദുരൂഹത നിറഞ്ഞ കുറ്റവാളികളോ ഒന്നും അവിടില്ല, എന്തിനേറെ പറയുന്നു ജനസംഖ്യയുടെ കാര്യത്തിൽ പോലും യഥാർത്ഥ ചുരുളി ഏറെ മുന്നിലാണ്.
ചരിത്ര പ്രധാനമായ കുടിയേറ്റ കർഷകരുടെ ഭൂമിയാണ് യഥാർത്ഥ ചുരുളി. 1960കളിൽ കുടിയേറിയ കർഷകരെ ഒഴിപ്പിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചിരുന്നു. കർഷകരെ ഒഴിപ്പിക്കാൻ അന്ന് പൊലീസ് നടപടിയുണ്ടായി. അന്ന് കർഷകർ ഒറ്റക്കെട്ടായ നടത്തിയ നിരാഹാര സമരത്തിന് മുന്നിൽ സർക്കാർ മുട്ടുമുടക്കി. ആരും കുടിയിറക്കപ്പെട്ടില്ല. അങ്ങനെയാണ് ഇന്നത്തെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചുരുളിയുണ്ടാവുന്നത്