പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്.
സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു.
കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി.
ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല.
മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതമായിരുന്നു കെ ജി ജോർജ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ.ജി.ജോർജ്. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം. കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകൾ . കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിർത്തിയ കാലാതിവർത്തിയായ ചലച്ചിത്രങ്ങൾ.
ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. പ്രമേയത്തിലെ വ്യത്യസ്ത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് കെ.ജി. ജോർജ് . ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല , കഥാപാത്രങ്ങൾ മാത്രം. സംവിധായകനായിരുന്നു യഥാർഥ നായകൻ.മലയാള സിനിമയല്ല തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെ.ജി.ജോർജ് . അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും ഒരു പാഠശാലയായി നിലനിൽക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
സ്വപ്നാടനം എന്ന ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ നേടി, മലയാള സിനിമയിൽ തന്റെ ഇടമുറപ്പിച്ച സം വിധായകനാണ് കെ.ജി. ജോർജ് എന്ന് സ്‌പീക്കർ ഷംസീർ പറഞ്ഞു . യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല്,ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പതിറ്റാണ്ടുകൾക്ക് ശേഷവും മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്നവയാണ്. മലയാളസിനിമയിൽ ചിരസ്മരണീയനായ ആ പ്രതിഭാധനന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

