മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന. 13 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. ഏക‍്‍നാഥ് ഷിൻഡെ,പ്രകാശ് സുർവെ, തനാജി സാവന്ത്, മഹേഷ് ഷിൻഡേ, അബ്‍ദുൾ സത്താർ, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിർസാത്, യാമിനി ജാദവ്, അനിൽ ബാബർ, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ൻ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഗുവാഹട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ എണ്ണം ഇന്ന് ഉച്ചയോടെ 50 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്നലെ രാത്രി രണ്ടുപേര്‍ വന്നതടക്കം നിലവില്‍ 47 എംഎല്‍എമാര്‍ ഹോട്ടലിലുണ്ട്. മൂന്ന് എംഎല്‍എമാര്‍ കൂടി സൂറത്തില്‍ നിന്ന് ഗുവാഹട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹോട്ടലിലുള്ള 47 എംഎല്‍എമാരില്‍ 37 പേര്‍ ശിവസേനയില്‍ നിന്നുള്ളവരാണ്. ബാക്കി പ്രഹാര്‍ സംഗതന്‍ പാര്‍ട്ടിയുടേയും സ്വതന്ത്ര എംഎല്‍എമാരുമാണ്.
ശിവസേനയിലെ 40 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഏക്‌നാഥ് ഷിന്ദേ അവകാശപ്പെട്ടു. ആകെ 55 എംഎല്‍എമാരാണ് മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനക്കുള്ളത്. കൂടാതെ പാര്‍ട്ടിയുടെ ബഹുഭൂരിപക്ഷം എംപിമാരും താക്കറെ കുടുംബത്തെ ഉപേക്ഷിച്ചിട്ടുണ്ട്. 19 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് ശിവസേനക്കുള്ളത്. ഇവരില്‍ മിക്കവരും ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.അതേസമയം മഹാവികാസ് അഘാഡി സഖ്യം നിലനിര്‍ത്താന്‍ ചര്‍ച്ചകളുമായി ശരദ് പവാര്‍ മുന്നോട്ടുപോകുകയാണ്. 20 വിമത എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന് ശിവസേന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് വിമത വിഭാഗം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

