പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. 53 പുതുമുഖങ്ങള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ തുടര്‍ച്ചയാണ് പതിനഞ്ചാം നിയമസഭയുടെ മുഖ്യസവിശേഷത.
പുതുമകളുടെ പെരുമഴയോടെയാണ് പതിനഞ്ചാം നിയമസഭ രൂപീകൃതമാകുന്നത്. 140 എംഎല്‍എമാരില്‍ 53 പേർ സഭാതലത്തിലെത്തുന്നത് ആദ്യമായാണ് എന്നതാണ് മറ്റൊരു സവിശേഷത. മന്ത്രിമാരിലും 17 പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ മൂന്നുവനിതകള്‍. ആദ്യമായി സഭയിലെത്തുന്ന എം ബി. രാജേഷ് സഭയുടെ അധ്യക്ഷപദത്തിലെത്തും. പ്രതിപക്ഷനേതാവ് എന്നനിലയില്‍ പുതുതലമുറയുടെ പ്രതിനിധി വിഡി സതീശന്‍ എന്ന പ്രത്യേകതയും ഉണ്ട്.
കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങൾക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. കെ. ബാബു, എ. വിൻസെന്റ്, എന്നിവർ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
സ്പീക്കർ: പത്രിക ഇന്ന് 12 വരെ
ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല.
26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾതന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.
പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങൾ.
75 പേർ തുടർ അംഗങ്ങൾ
പതിന്നാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻചാണ്ടിയാണ് സീനിയർ. അദ്ദേഹം 12-ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.
മുഖ്യ മന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാരിൽ കെ രാധ കൃഷ്‌ണൻ ,കെ കൃഷ്ണൻ കുട്ടി വീണ ജോർജ് കനത്തിൽ ജമീല തുടങ്ങിയവർ സഭയിൽ എത്തി പ്രതിപക്ഷത്ത് നിന്നും അബ്‌ദുൾ ഹമീദ് എം എൽ എ ആണ് ആദ്യം എത്തിയത്

