സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കേന്ദ്രാനുമതി വേഗത്തിലാക്കാൻ പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു.
നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.
കേരളത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാര്‍ലമെന്റിലേക്ക് യുഎഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.