കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റിന്റെ സാങ്കേതികോത്സവമായ തത്ത്വയുടെ രണ്ടാം ദിവസം വിദ്യാർത്ഥികളെ ആവേശത്തിലാഴ്ത്തി. സാങ്കേതിക വളര്ച്ചയെ സൂചിപ്പിക്കുന്ന ടെക്നോ ഒഡീസി എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷം തത്ത്വ അരങ്ങേറുന്നത്.
ഇന്നലെ നടന്ന റോബോ വാർസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികൾ മാറ്റുരച്ചു. ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ, ജി.എൻ.യു എന്നിവയുടെ സ്ഥാപകനായ ഡോ. റിച്ചാർഡ് സ്റ്റാൾമാന്റെ പ്രഭാഷണം വിദ്യാർഥികൾക്ക് മുതൽക്കൂട്ടായി. ഇന്നത്തെ കാലഘട്ടത്തിൽ സാങ്കേതികലോകത്ത് നടക്കുന്ന അനീതികളെയാണ് അദ്ദേഹം ചർച്ചാവിഷയമാക്കിയത്. ബ്ലോക്ക് ചെയിൻ, ഇന്റർവ്യൂവിന് എങ്ങനെ തയാറെടുക്കാം മുതലായ വിഷയങ്ങളിൽ പ്രമുഖരായ കുൽദീപ് സിംഗ്, ഗൗരവ് സെൻ എന്നിവർ സംസാരിച്ചു. ഓട്ടോണമസ് ഡ്രൈവിങ്ങ് ആൻഡ് മെഷീൻ ലേണിങ്ങ്, എത്തിക്കൽ ഹാക്കിംഗ് എന്നീ വിഷയങ്ങളിൽ നടന്ന വർക്ക്ഷോപ്പുകൾക്ക് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്.
ഹ്രസ്വവിമാന നിർമ്മാണത്തിന് ‘ആൽബട്രോസ്’, റോബോട്ട് നിർമ്മാണത്തിന് ‘ആക്സിലറോബോട്ട്’, ഏത് പ്രതലത്തിലും സഞ്ചരിക്കാവുന്ന ഹോവർക്രാഫ്റ്റിന്റെ നിർമ്മാണത്തിന് ‘ഹോവർ ഡ്രൈവ്’ എന്നീ മത്സരങ്ങൾ നടന്നു. തത്വ’22 എക്സ്പോയുടെ ഭാഗമായി ഇന്ത്യൻ കരസേന, നാവികസേന, വായുസേന എന്നിവരുടെ ആയുധപ്രദര്ശനവും വിർച്വൽ റിയാലിറ്റി എക്സിബിഷനും സംഘടിപ്പിച്ചു.
തത്ത്വയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ പ്രോ ഷോയിൽ പ്രമുഖ ഗായകൻ നകാഷ് അസീസ്, കുറഞ്ഞ കാലയളവിൽ മലയാളികൾ നെഞ്ചിലേറ്റിയ മ്യൂസിക് ബാൻഡ് തൈക്കുടം ബ്രിഡ്ജ് , ഇലക്ട്രോണിക് പോപ് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച സെഫയർടോൺ എന്നിവർ കാണികളിൽ ഊർജം നിറച്ചു

