രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ 42 എം എല്‍ എമാരുടെ പിന്തുണ ഉറപ്പിച്ച് വിമത എം എല്‍ എ ഏകനാഥ് ഷിന്‍ഡെ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ശിവസേനയുടെ 35 ഉം ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും ദൃശ്യമാണ് ഷിന്‍ഡെ ക്യാമ്പ് പുറത്തുവിട്ടത്. ഇനിയും അഞ്ച് എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പം ചേരുമെന്നും വിമതപക്ഷം അവകാശപ്പെട്ടു. വിമത എംഎല്‍എമാര്‍ അസമിലെ ഗുവാഹത്തിയില്‍ റാഡിസണ്‍ ഹോട്ടലിലാണ് ഉള്ളത്. അസമില്‍ ഷിന്‍ഡെക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന എം എല്‍ എമാരുടെ ചിത്രങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടു. ശിവസേന സിന്ദാബാദ്, ബാലാസാഹേബ് കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എം എല്‍ എമാര്‍ ഏകനാഥ് ഷിന്‍ഡെക്കൊപ്പം മുഴക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ 37 എംഎല്‍എമാര്‍ ഒപ്പമുണ്ടെങ്കില്‍ ഏകനാഥ് ഷിന്‍ഡെക്ക് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാകും. ഇന്നു രാത്രിയോടെ വിമത എംഎല്‍എമാര്‍ മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. കോവിഡ് മുക്തനായ ഗവര്‍ണര്‍ നാളെ രാജ്ഭവനില്‍ തിരിച്ചെത്തും. ഷിന്‍ഡെ ക്യാംപ് നാളെ ഗവര്‍ണറെ കാണാനും ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിമത പക്ഷത്തിനാണ് ഭൂരിപക്ഷം എന്ന് വ്യക്തമായതോടെ മഹാ വികാസ് അഖാഡി സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമത എം എല്‍ എമാര്‍ മടങ്ങി വരണമെന്നും റാവത്ത് അഭ്യര്‍ത്ഥിച്ചു. ശിവസേന എം എല്‍ എമാര്‍ക്ക് അഹിതമായ ഒരു തീരുമാനവും ഉദ്ധവ് സ്വീകരിക്കില്ലെന്നും റാവത്ത് എം എല്‍ എമാര്‍ക്ക് ഉറപ്പ് നല്‍കി. ചര്‍ച്ചകളിലൂടെ സമവായത്തില്‍ എത്തുന്നതിന്റെ ഭാഗമായാണ് റാവത്തിന്റെ നീക്കം എന്നാണ് സൂചന. എന്നാല്‍ റാവത്തിന്റെ നീക്കത്തോട് വിമത എം എല്‍ എമാര്‍ പ്രതികരിച്ചിട്ടില്ല.

