വർദ്ധിച്ചുവരുന്ന വർഗീയതയെക്കുറിച്ചും ഹിജാബ് വിവാദങ്ങളെക്കുറിച്ചുള്ള ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്‌സി) ഭീഷണി വിലയിരുത്തലും സംബന്ധിച്ച് പ്രധാനമന്ത്രിയോടുള്ള കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയുടെ ചോദ്യത്തിന് ലോക്സഭാ സ്പീക്കര്‍ അനുമതി നിഷേധിച്ചു.
സാമുദായികവും മതപരവുമായ ധ്രുവീകരണത്തിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ദേശീയ സുരക്ഷാ സമിതിയുടെ കണ്ടെത്തലുകളെ സംബന്ധിച്ചും കെ.സുധാകരന്‍ ചോദിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് വർഗീയതയെക്കുറിച്ചുള്ള കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭ ബജറ്റ് സമ്മേളനത്തിൽ അനുമതി നിഷേധിക്കുന്നത്. നേരത്തെ, വിദ്വേഷ പ്രസംഗം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് 2022 ഫെബ്രുവരി 8 ന് കെപിസിസി പ്രസിഡന്റ് ആഭ്യന്തര മന്ത്രിയോട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോ പ്രസിദ്ധീകരിച്ച ‘ക്രൈം ഇൻ ഇന്ത്യ-2020’ റിപ്പോർട്ട് പ്രകാരം 2015-2020 കാലയളവിൽ ഇന്ത്യയിൽ വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ നാലിരട്ടി വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു

