അതുല്യ പ്രതിഭ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും സ്പീക്കറും
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും സ്പീക്കറും.വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി.പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ജീവസ്സുറ്റ കഥാപാത്രങ്ങളെ തനതു ശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ മികച്ച നടിയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിരിയ്ക്കുന്നത് എന്ന് സ്പീക്കർ എം ബി രാജേഷും അനുസ്മരിച്ചു.
നാടകാനുഭവങ്ങളുമായി സിനിമയിൽ എത്തിയതുകൊണ്ടാവാം കെ പി എ സി ലളിത അഭിനയിക്കുകയാണ് എന്ന് ഒരിക്കലും നമുക്ക് തോന്നാതിരുന്നത്. അവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.
അവരുടെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

