തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബി ജെ പി. ആകെ 55 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളവരെയും നിലവിൽ എംപിമാരായവരെയോ സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് വിവരം. ബിജെപി ഉപാധ്യക്ഷൻ ഡികെ അരുണ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, രാജ്യസഭാ എംപി കെ ലക്ഷ്മൺ എന്നിവരുടെ പേരുകൾ ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല.
55 പേരുടെ പട്ടികയിൽ 20 പേരും പിന്നാക്ക വിഭാഗത്തിൽ നിന്നാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ നിന്ന് 14 പേരും റെഡ്ഡി സമുദായത്തിൽ നിന്നുള്ള 14 പേരും പട്ടികയിൽ ഇടംപിടിച്ചു.12 നിയമസഭാ മണ്ഡലങ്ങളിൽ ജനസേനാ പാർട്ടിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇരുപാർട്ടികളും തമ്മിൽ സഖ്യത്തിലായിരുന്നു.
ജെ.എസ്.പി അധ്യക്ഷൻ പവൻ കല്യാൺ സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഖമ്മ വിഭാഗത്തിലെ വോട്ടർമാർക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ജെഎസ്പി സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് കിഷൻ റെഡ്ഡിയും എംപി ലക്ഷ്മണും നിർദേശിച്ചിരിക്കുന്നത്.