
ഈങ്ങാപ്പുഴയിൽ ഭർത്താവിനാൽ കൊലപ്പെട്ട ഷിബിലയുടെ കുടുംബം പൊലീസിനെതിരെ രംഗത്തെത്തി. പ്രതി യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് അവഗണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്ന് ഷിബിലയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രണ്ട് പേരോടും പോലീസ് കാര്യങ്ങൾ ചോദിച്ചു. അതിൽ കൂടുതൽ ഒരു നടപടി പോലീസ് എടുത്തില്ലെന്ന് പിതാവ് പറഞ്ഞു. അന്ന് പൊലീസ് നടപടി എടുത്തിരുന്നു എങ്കിൽ ഷിബില ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ് പറയുന്നു. യാസിർ ലഹരിക്കടിമയാണ് എന്ന് പറഞ്ഞിട്ടും പോലീസ് അന്വേഷിച്ചില്ല. ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖിൻ്റെ സുഹൃത്താണ് യാസിർ. ഇത് അറിഞ്ഞ ഷിബില ഭയപ്പെട്ടിരുന്നു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു.യാസിർ ഒരു ദിവസം രാത്രി അവൻ്റെ വീട്ടിലേക്ക് ഞങ്ങളെ വിളിച്ചിരുന്നതായി ഷിബിലയുടെ പിതാവ് പറയുന്നു. അവിടെ നിൽക്കാൻ താത്പര്യം ഇല്ലെന്ന് ഷിബില തങ്ങളെ അറിയിച്ചിരുന്നു. മകൾ അവിടെ നിന്ന് തന്നെ കെട്ടിപിടിച്ച് കരഞ്ഞു. തുടർന്നാണ് മകളെ കൂട്ടി വീട്ടിൽ വന്നത്. ഇത് വരെ ഒന്നും മകൾ തുറന്നു പറഞ്ഞിട്ടില്ല. അതിനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഷിബിലയെന്ന് പിതാവ് പറഞ്ഞു. യാസിർ മദ്യപിച്ച് മകളെ അടിക്കാറുണ്ടെന്നും യാസിർ നന്നാവും എന്നായിരുന്നു ഷിബില കരുതിയതെന്നും പിതാവ് പറഞ്ഞു