സെപ്റ്റംബർ 21 ലോകമെമ്പാടും അൽഷിമേഴ്‌സ് ദിനമായി ആചരിച്ച് ഈ രോഗത്തെക്കുറിച്ചും മറ്റ് മറവിരോഗങ്ങളെക്കുറിച്ചും (ഡിമെൻഷ്യ) പൊതുജനങ്ങളിൽ അവബോധം വളർത്തുന്നു. ഈ വർഷത്തെ അൽഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം “ഡിമെൻഷ്യയെപ്പറ്റി ചോദിക്കൂ, അൽഷിമേഴ്സിനെ മനസ്സിലാക്കൂ”
എന്താണ് അൽഷിമേഴ്‌സ്?
അൽഷിമേഴ്‌സ് ഒരുതരം ഡിമെൻഷ്യയാണ്. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ നശിക്കുകയും പ്രവർത്തനം നിലക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് ഓർമ്മ, ചിന്താശേഷി, യുക്തി എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. നാഡീകോശങ്ങൾ നശിക്കുന്നതുകൊണ്ട് ഈ രോഗത്തിന് പൂർണ്ണമായ ചികിത്സ ലഭ്യമല്ല. എങ്കിലും നേരത്തേ രോഗം കണ്ടെത്തിയാൽ അതിന്റെ തീവ്രത കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
ലക്ഷണങ്ങൾ തിരിച്ചറിയാം
ഓർമ്മക്കുറവ് മാത്രമായി അൽഷിമേഴ്‌സിനെ കാണരുത്. ആദ്യഘട്ടങ്ങളിൽ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, സാമൂഹികമായ പിൻവാങ്ങൽ, ഉറക്കമില്ലായ്മ എന്നിവയൊക്കെ ലക്ഷണങ്ങളാകാം. രോഗം പുരോഗമിക്കുമ്പോൾ ഓർമ്മ നശിക്കൽ, വിഭ്രാന്തി, മതിഭ്രമം, ആശയക്കുഴപ്പം തുടങ്ങിയവ പ്രകടമാകുന്നു. ചില സന്ദർഭങ്ങളിൽ ചലനശേഷി, കാഴ്ച, കേൾവി എന്നിവയെയും ഇത് ബാധിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2030-ഓടെ മറവിരോഗം ബാധിച്ചവരുടെ എണ്ണം 7.8 കോടി കടക്കാൻ സാധ്യതയുണ്ട്. ഓരോ മൂന്ന് സെക്കൻഡിലും ഒരാൾക്ക് വീതം മറവിരോഗം ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ. ഇന്ത്യയിൽ മറവിരോഗം ബാധിച്ചവരിൽ 90 ശതമാനം പേരിലും രോഗം കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു പ്രധാന പ്രശ്നമാണ്.

