ഇതരമതത്തിൽപെട്ട വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിക്കുകയും വർഗീയപരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയായ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി ഉത്തർപ്രദേശ് പോലീസ്. 2015- ലെ ബാല നീതി നിയമത്തിലെ 75-ാം വകുപ്പ് ആണ് അധ്യാപികക്കെതിരേ ചുമത്തിയത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ആഴ്ചകൾ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികൾക്ക് മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണ്.
നേരത്തെ മനപ്പൂർവം വേദനിപ്പിക്കുക, മനപ്പൂർവം അപമാനിക്കുകയും അതുവഴി പ്രകോപനമുണ്ടാകുകയും ചെയ്യുക തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
താൻ ഭിന്നശേഷിക്കാരിയാണെന്നും കുട്ടി കഴിഞ്ഞ 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും തനിക്ക് എഴുന്നേൽക്കാൻ കഴിയാത്തതിനാൽ, മറ്റുകുട്ടികളെകൊണ്ട് തല്ലിച്ചതാണെന്നുമായിരുന്നു തൃപ്‌തി ത്യാഗിയുടെ വിശദീകരണം.

