പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.ആലപ്പുഴ ചേർത്തല സ്വദേശി അഗിൻ എസ് ദിലീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി ടെക് ഡിസൈന്‍ ഒന്നാം വർഷ വിദ്യാർഥിയാണ് മരിച്ച അഗിൻ.ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പത്തുദിവസത്തിനിടെ കാമ്പസില്‍ രണ്ടുവിദ്യാര്‍ഥികളാണ് ജീവനൊടുക്കിയതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഖിന്‍ എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സര്‍വ്വകലാശാല പറയുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.
അതേസമയം, കാമ്പസില്‍ പത്തുദിവസത്തിനിടെ നടന്ന രണ്ടാമത്തെ ആത്മഹത്യയാണിതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.