ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ എന്ന സമുദ്രപേടകത്തിനായി വ്യാപക തിരച്ചിൽ പുരോഗമിക്കവെ, രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകി ചില ശബ്ദവീചികൾ. കടലിനടിയിലെ രക്ഷാപ്രവർത്തനത്തിനിടെ, അര മണിക്കൂറിന്റെ ഇടവേളയിൽ വലിയ ശബ്ദം കേട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ശബ്ദം നിരീക്ഷിക്കാനായി നാലു മണിക്കൂറിനുശേഷം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. തുടർന്നും ശബ്ദം കേട്ടതായി സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് വിദഗ്ധർ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
സമുദ്ര പേടകത്തിനായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്കു കടന്നിരുന്നു. ഞായറാഴ്ചയാണ്, യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ സമുദ്രപേടകവുമായുള്ള ബന്ധം നഷ്ടമായത്. സമുദ്ര പേടകത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരികയും, സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതെ രക്ഷാപ്രവർത്തകർക്കിടയിൽ നിരാശ വ്യാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് പ്രതീക്ഷ നൽകി ശബ്ദവീചികൾ പുറത്തുവന്നത്. ഇതോടെ, സമുദ്രപേടകത്തിലെ സഞ്ചാരികളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകരും യാത്രക്കാരുടെ കുടുംബാംഗങ്ങളും.

