റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ
ഉപാധികളോടെ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആഭിമുഖ്യത്തിൽ യുദ്ധം ഒഴിവാക്കാനായി നയതന്ത്ര പരിഹാരം തേടുന്നതിന്റെ ഭാഗമായാണ് പുടിന്‍-ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. റഷ്യ യുക്രൈന്‍ അധിനിവേശവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്ന ഉപാധി കൂടി അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്.
യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും റഷ്യയുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നയതന്ത്ര പരിഹാരത്തിനായി ഫ്രാന്‍സ് ശ്രമം നടത്തിയത്.
1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.

