യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് . റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിജി പറഞ്ഞു.
പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കാതെ ക്രമരഹിതമായി ഫണ്ട് വിതരണം ചെയ്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് അബ്ദുൽ ഖാലിഖ് അൽ അഗ്രി കുറ്റപ്പെടുത്തി. വിശുദ്ധ റംസാന് മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തറിന് ദിവസങ്ങൾക്ക് മുമ്പാണ് ദുരന്തം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹൂതി വിമതരുടെ അൽ-മസിറ സാറ്റലൈറ്റ് ടിവി ചാനൽ അനുസരിച്ച്, സനയിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ മൊതഹെർ അൽ-മറൂണിയാണ് മരണസംഖ്യ അറിയിച്ചത്. പരിക്കേറ്റവരിൽ 13 പേരുടെ നില ഗുരുതരമാണ്. പരിപാടി സംഘടിപ്പിച്ച സ്കൂൾ വിമതർ ഉടനടി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർക്കുൾപ്പെടെയുള്ള പ്രവേശനം തടയുകയും ചെയ്തു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഹൂതി ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇത് വൈദ്യുത കമ്പിയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളായ അബ്ദുൽ റഹ്മാൻ അഹമ്മദും യാഹിയ മൊഹ്സനും പറഞ്ഞു. അത് പരിഭ്രാന്തി പരത്തിയതോടെ ആളുകൾ ഓടാൻ തുടങ്ങുകയായിരുന്നു. സംഭവത്തിൽ രണ്ട് സംഘാടകരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

