പഞ്ചാബിലും ഉത്തർപ്രദേശിലും പോളിംഗ് പുരോഗമിക്കുന്നു. പഞ്ചാബിൽ , 1 മണി വരെ 34.10 ശതമാനത്തോളവും ഉത്തർപ്രദേശിൽ .35.8 % ത്തോളവുമാണ് പോളിംഗ്.
പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ് കേജ്രിവാളിന് ഖലിസ്ഥാനുമായും ഖലിസ്ഥാനികളുമായുള്ള ബന്ധം ‘പഞ്ചാബിന് ദോഷമെന്നും’ അദ്ദേഹം പറഞ്ഞു.
ഇതേ സമയം സിദ്ദുവിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ വിമർശിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജിതിയ പറഞ്ഞു.
എന്നാൽ പഞ്ചാബിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർസിംഗ് വ്യക്തമാക്കി.
വോട്ടർമാരെ സ്വാധീനിച്ചെന്നാരോപിച്ച് മോഗയിലെ പോളിങ് ബൂത്തുകൾ സന്ദർശിക്കുന്നതിൽ നിന്ന് സോനു സൂദിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. മുഴുവൻ നിയമസഭാ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ്. ജനവിധി തേടുന്നത് 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർഥികളാണ്. വോട്ടെടുപ്പ് പുരോഗമിക്കുന്നു.
ഉത്തര്‍പ്രദേശില്‍ , ഇരട്ട ശക്തിയുള്ള ബിജെപി സർക്കാരിന് കീഴിൽ എല്ലാ മാസവും വിവിധ ഇനങ്ങളടങ്ങിയ ‘ഇരട്ട ഡോസ്’ റേഷൻ ജനങ്ങിലെത്തുന്നുണ്ടെന്ന് യോഗി ആദിത്യനാഥ്. പണ്ട് എസ് പി ആളുകളെ പട്ടിണി കിടന്ന് മരിക്കാൻ വിടുകയായിരുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം മുത്തലാഖ് വിഷയം ഉന്നയിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ഇറാഖിലോ ഇന്തോനേഷ്യയിലോ മുത്തലാഖ് ഇല്ലായിരുന്നു, എന്നാൽ നമ്മുടെ മതേതര രാജ്യത്തിന് അത് ഉണ്ടായിരുന്നു.കോടിക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യം നൽകിയെന്നും നദ്ദ പറഞ്ഞു.
ഉത്തർപ്രദേശിൽ ബിജെപി ഇല്ലാതാകുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലെ കർഷകർ അവർക്ക് മാപ്പ് നൽകില്ല. ആദ്യ രണ്ട് ഘട്ടങ്ങളിൽ എസ്പി സെഞ്ച്വറി അടിച്ചു, ഈ ഘട്ടത്തിലും എസ്പിയും സഖ്യവും എല്ലാവരേക്കാളും മുന്നിലായിരിക്കും. ജസ്വന്ത്നഗറിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

