Trending

ഇരുവരും തമ്മിലുള്ളത് ഈഗോ ക്ലാഷ്; തമിഴ് സിനിമാ ലോകത്ത് സജീവ ചര്‍ച്ചയായി നയന്‍താര- ധനുഷ് പോര്

തമിഴ് സിനിമാ ലോകത്ത് സജീവ ചര്‍ച്ചയായി നയന്‍താര- ധനുഷ് പോര്. ആരാധകര്‍ക്കിടയിൽ എന്നപോലെ സിനിമാലോകത്തും ഇരുഭാഗങ്ങളെ പിന്തുണച്ചും അഭിപ്രായപ്രകടനങ്ങള്‍ നടക്കുന്നുണ്ട്. വക്കീല്‍ നോട്ടീസും അതിനെത്തുടര്‍ന്നുണ്ടായ തുറന്നകത്തും ധനുഷും നയന്‍താരയും തമ്മിലുള്ള ഈഗോ ക്ലാഷിന്റെ ഭാഗമാണെന്നും ചിലര്‍ വിശ്വസിക്കുന്നു.
നയന്‍താരയും വിഘ്‌നേഷ് ശിവനും അഭ്യര്‍ഥിച്ചപ്പോള്‍ത്തന്നെ ധനുഷ്, ‘നാനും റൗഡി താന്‍’ ചിത്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ എതിര്‍പ്പില്ലാ രേഖ നല്‍കണമായിരുന്നുവെന്ന് തമിഴിലെ പ്രശസ്ത നിര്‍മാതാവ് ജെ. സതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മൂന്നുസെക്കന്‍ഡ് മാത്രമുള്ള ഒരു ദൃശ്യമാണ്, ഇത് വലിയ കാര്യമൊന്നുമല്ല. ധനുഷും നയന്‍താരയും തമ്മിലുള്ള ഈഗോ ക്ലാഷാണ് ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇരുവരും തമ്മിലെ തര്‍ക്കം അംഗീകരിക്കാന്‍ പറ്റാത്തതാണ്. നാനും റൗഡി താന്‍ ഇരുവരുടേയും കരിയറിനെ മാറ്റിമറിച്ച ചിത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റ് നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പില്ലാ രേഖ നല്‍കാമെങ്കില്‍ ധനുഷിന് എന്തുകൊണ്ട് പറ്റില്ലെന്നും സതീഷ് കുമാര്‍ ഇന്ത്യ ടുഡേ ഓണ്‍ലൈനിനോട് സംസാരിക്കവേ പറഞ്ഞു.

അതേസമയം, വിഷയം ഇത്രയും മോശമാക്കിയതില്‍ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും എതിരേയും വിമര്‍ശനമുയര്‍ന്നു. തനിക്ക് അവകാശമുള്ള ഒരു കാര്യത്തിനുവേണ്ടി ധനുഷിന് പോരാടിക്കൂടേയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നിര്‍മാതാവ് ചോദിക്കുന്നു. വിവാഹ ഡോക്യുമെന്ററി എന്ന നിലയിലായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, പിന്നീട് അത് നയന്‍താരയുടെ സിനിമാജീവിതവും സ്വകാര്യജീവിതവും പങ്കുവെക്കുന്ന ഡോക്യുമെന്ററി എന്ന നിലയിലേക്ക് മാറി. വന്‍ തുകയ്ക്കാണ് അവരുടെ വിവാഹ ദൃശ്യങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന് നല്‍കിയത്. അവര്‍ അത് സൗജന്യമായൊന്നുമല്ല നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനുഷും നയന്‍താരയും തമ്മില്‍ 2015 മുതല്‍ തന്നെ പ്രശ്‌നങ്ങളുണ്ട്. ധനുഷ് എതിര്‍പ്പില്ലാ രേഖ നല്‍കാത്തത് സംഭവത്തിലെ ഒടുവിലത്തെ കാര്യമാണ്. പൊതുയിടത്തില്‍ ധനുഷിനെ വലിച്ചുകീറുന്നതിന് പകരം നയന്‍താര കുറച്ചുകൂടെ പക്വമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഘ്‌നേഷ് തന്റെ സിനിമയുടെ പേര് തട്ടിയെടുത്തുവെന്ന ആരോപണവുമായി നിര്‍മാതാവും സംവിധായകനും സംഗീതസംവിധായകനുമായ എസ്.എസ്. കുമരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ നിര്‍മിക്കുന്ന ചിത്രത്തിന് രജിസ്റ്റര്‍ ചെയ്ത എല്‍.ഐ.സി. എന്ന പേര് വിഘ്‌നേഷ് ശിവന്‍ ഉപയോഗിച്ചുവെന്നായിരുന്നു കുമരന്റെ ആരോപണം.

‘2015-ല്‍ എല്‍.ഐ.സി. (ലൈഫ് ഈസ് കളര്‍ഫുള്‍) എന്ന പേര് സിനിമയ്ക്കുവേണ്ടി ഞാന്‍ രജിസ്റ്റര്‍ ചെയ്തു. ഓരോ വര്‍ഷവും ഇത് പുതുക്കിക്കൊണ്ടിരുന്നു. 2023-ല്‍ ചിത്രീകരണം ആരംഭിച്ചപ്പോള്‍ വിഘ്‌നേഷിന്റെ മാനേജര്‍ എന്നെ വിളിച്ച് ടൈറ്റില്‍ വേണമെന്ന് ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച ഞാന്‍ എല്‍.ഐ.സി. എന്ന ടൈറ്റില്‍ എന്റെ സിനിമയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം എന്നെ വിളിച്ച വിഘ്‌നേഷിന്റെ ആളുകള്‍, പേരിന്റെ അവകാശം തങ്ങള്‍ക്കാണെന്നും എനിക്കെങ്ങനെയാണ് അവകാശം ലഭിച്ചതെന്നും ചോദിച്ചു. ഇത് വലിയ തര്‍ക്കത്തിന് കാരണമായി. അവകാശം എനിക്കാണെന്ന് അറിഞ്ഞിട്ടും അവര്‍ എല്‍.ഐ.സി. എന്ന പേരുമായി മുന്നോട്ടുപോയി. വിഘ്‌നേഷിന്റെ റൗഡി പിക്‌ച്ചേഴ്‌സിന് ഞാന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍.ഐ.സി.) അവര്‍ക്ക് നോട്ടീസ് നല്‍കി. ഇതോടെ വിഘ്‌നേഷ് ലവ് ഇന്‍ഷുറന്‍സ് കമ്പനി (എല്‍.ഐ.കെ) എന്ന പേരിലേക്ക് ചിത്രത്തിന്റേ പേര് മാറ്റി’, കുമരന്‍ പറഞ്ഞു.

‘മൂന്നു സെക്കന്‍ഡ് ക്ലിപ്പിന്റെ പേരില്‍ അവര്‍ ധനുഷിനെതിരെ വലിയ ആക്രമണം നടത്തി. എന്റെ ചിത്രത്തിന്റെ ടൈറ്റില്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഡിപ്രഷനിലേക്ക് പോയി. ഈ വിവാദം അവരുടെ ഇരട്ടത്താപ്പിനെയാണ് സൂചിപ്പിക്കുന്നത്. അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്, അവര്‍ എന്നോട് ചെയ്ത അതേ കാര്യമാണ്’, കുമരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമപരമായി നയന്‍താരയ്ക്ക് അനുകൂലമായി തീരാന്‍ സാധ്യതയുള്ള കേസാണിതെന്ന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ വി. സുന്ദര്‍രാമന്‍ അഭിപ്രായപ്പെട്ടു. ബിഹൈന്‍ഡ് ദി സീന്‍സ് ദൃശ്യങ്ങള്‍ മാത്രമാണ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വിഘ്‌നേഷന്റേയും നയന്‍താരയുടേയും വാദം. ചിത്രത്തിലെ ക്ലിപ്പിങ്ങുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ധനുഷിന് പകര്‍പ്പവകാശം അവകാശപ്പെടാം. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ഇളയരാജയുടെ കേസിന് സമാനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!