നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്,പരിപാടിയുടെ സംഘാടകൻ അല്ലാത്ത താൻ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ലെന്നും പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്തത് കളക്ടർ കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂർ കളക്ടർക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കൾ മൊഴി നൽകി. കളക്ടർ -എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണെന്നും കുടുംബം മൊഴി നൽകി. നവീന്റെ ഭാര്യ രണ്ടു മക്കൾ സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.