അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്.അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്ര സർക്കാർ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് കര, വ്യോമ സേനകൾ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്താനാണ് തീരുമാനം.വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിശദമായി വിവരിക്കുന്ന മാർഗരേഖയാണ് വ്യോമസേന പുറത്തുവിട്ടത്. നിലവിൽ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കും അഗ്നിപഥ് സ്കീമിൽ അപേക്ഷിക്കാം. എന്നാൽ ഇത്തരത്തിൽ അപേക്ഷിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണമെന്ന് മാർഗരേഖയിൽ പറയുന്നു.17.5 വയസു മുതൽ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത്. വർഷത്തിൽ 30 ദിവസമായിരിക്കും അവധി. മെഡിക്കൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വർഷത്തിൽ 10.04 ലക്ഷം രൂപയായിരിക്കും സേവാ നിധി പാക്കേജ് പ്രകാരം അഗ്നിപഥ് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുക. ആദ്യ വർഷം, മാസത്തിൽ 30,000 രൂപയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവൻസ് ഇതിന് പുറമെ നൽകും. പ്രൊവിഡന്റ് ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ല. പ്രവർത്തന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും.അതേസമയം അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‍നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‍നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്. പദ്ധതിക്കെതിരായ പ്രതിഷേധവും രാജ്യമെങ്ങും തുടരുകയാണ്. അഗ്നിപഥ് സംഘർഷവുമായി ബന്ധപ്പെട്ട് ബീഹാറിൽ രണ്ട് സൈനിക പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. മുസോഡിയിലെ റെയിൽവേ സ്റ്റേഷൻ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബീഹാറിൽ ഇതുവരെ അറസ്റ്റിലായത് 718 പേരാണ്.രാജ്യവ്യാപക പ്രതിഷേധത്തിൽ താറുമാറായി ട്രെയിൻ ഗതാഗതം. 369 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയിൽവേയുടെ കണക്കുകൂട്ടൽ
അഗ്നിപഥ്;മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന,2000 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് റെയിൽവേ,വീണ്ടും സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി

