കുന്ദമംഗലം: കാരന്തൂരിലും നവീന രീതിയിൽബസ്സ് കാത്തിരിപ്പ് കേന്ദ്രം. കാരന്തൂർ ജംങ്ക്ഷനിൽ നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് ആധുനിക രീതിയിലുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം വരുന്നത്. അഡ്വ. പി.ടി.എ റഹീം എംഎൽഎ ജില്ല വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് റവന്യൂ വകുപ്പ് വിട്ടുനൽകിയ അര സെന്റ് സ്ഥലത്താണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
പൊതുകാര്യ പ്രസക്തനും സാമൂഹിക-സാംസ്കാരിക രംഗത്ത് നിറ സാനിദ്ധ്യവും കാരന്തൂരിന്റെ വികസന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്ത അംബിക ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനായിരുന്ന പരേതനായ കെ.അപ്പുക്കുട്ടൻ നായരുടെ സ്മരണക്കായി അദ്ദേഹത്തിന്റെ മക്കളായ സതീഷ് കുമാർ, അനിൽകുമാർ എന്നിവർ ചേർന്നാണ് സൗജന്യമായി ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകിയത്.
പത്തിലധികം പേർക്ക് ഒരേ സമയം ഇരിക്കാൻ സൗകര്യമുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ സോളാർ, എഫ്.എം റേഡിയോ, കുടിവെള്ളം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇരുമ്പ് ഉപയോഗിച്ച് നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിലം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് അഡ്വ. പി.ടി.എ റഹീം എംഎൽഎ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.. പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രധിനിധികൾ ഉൾപ്പെടെ നിരവധി പേർ സംബഡി ക്കും.