വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ പിതാവ് മകനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം.
65കാരനായ കേശവൻ ആണ് മകൻ ശിവമണി (30) യെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കേശവൻ ഭാര്യ പളനിയമ്മാളിനും(60) രണ്ട് പെൺമക്കളായ ശിവഗാമിയ്ക്കും സോണിയയ്ക്കും മകൻ ശിവമണിക്കും ഒപ്പമാണ് താമസം. പെൺമക്കൾ ഇരുവരും വിവാഹിതരാണ്. ശിവമണിയുടെ വിവാഹത്തെ ചൊല്ലിയാണ് കേശവനും ശിവമണിയും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന.
വിദേശത്ത് ജോലി ചെയ്ത മൂന്ന് വർഷത്തിനിടെ കുടുംബത്തിന് വേണ്ടി അയച്ച പണത്തെ ചൊല്ലി ശിവമണി മാതാപിതാക്കളുമായി പലതവണ തർക്കങ്ങളും വഴക്കുകളും ഉണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ വർഷം മുതൽ ശിവമണി തമിഴ്‌നാട്ടിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി അച്ഛനും മകനും തമ്മിൽ വിവാഹത്തെ ചൊല്ലി വാക്കുതർക്കമുണ്ടായാതായാണ് സൂചന ഒടുവിൽ പ്രകോപിതനായ കേശവൻ കോടാലി ഉപയോഗിച്ച് മകനെ വെട്ടിക്കൊന്നു.
സംഭവം നടന്നയുടൻ കേശവൻ ഓടി രക്ഷപ്പെട്ടു. ഇതിനിടെ അയൽവാസികൾ വീട്ടിലേക്ക് ഓടിക്കയറി. രക്തത്തിൽ കുളിച്ചുകിടക്കുന്ന ശിവമണിയെ ഉളുന്ദൂർപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ലോക്കൽ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഒളിവിൽ പോയ കേശവനെ പിടികൂടാൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

