ബിഹാര്‍ തോല്‍വിക്ക് പിറകേ കോണ്‍ഗ്രസില്‍ സ്വയം വിമര്‍ശനവും വാക്ക് തര്‍ക്കവും ശക്തമായി തുടരുന്നു . വെറുതെ ഇരുന്ന വിമര്‍ശിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് വിട്ടു പോകാമെന്ന് കപില്‍ സിബലിനെ സൂചിപ്പിച്ച് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജന്‍ ചൌധരി പറഞ്ഞു. കപിൽ സിബലോ ശശി തരൂരോ താര പ്രചാരകരിൽ ഉണ്ടായിരുന്നില്ലെന്ന മറുപടിയുമായി തിരുത്തല്‍വാദികള്‍ രംഗത്തെത്തി. ബിഹാര്‍ , ഗുജറാത്ത് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി ചുമതലക്കാരായ നേതാക്കാള്‍ രാജി സന്നദ്ധത അറിയിച്ചു.
ബിഹാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെയാണ് നേതൃപ്രതിസന്ധി കപില്‍ സിബല്‍ വീണ്ടും ഉയർത്തിയത്. പിന്തുണയുമായി സോണിയ ഗാന്ധിക്ക് കത്തയച്ച 22 തിരുത്തല്‍ വാദികളും എത്തിയതോടെ വാഗ്വാദം രൂക്ഷമായി. ഒന്നും ചെയ്യാതെ വിമർശിക്കുന്നത് ആത്മ പരിശോധനയല്ലെന്നാണ് അധിർ രഞ്ജന്‍ ചൌധരിയുടെ പ്രതികരണം. ആദ്യം പ്രവർത്തനം പിന്നീട് സംസാരം എന്നതാണ് ശരിയെന്നും അധിര്‍ രഞ്ജന്‍ ചൌധരി കൂട്ടിച്ചേർത്തു
അശോക് ഗഹ്ലോട്ട്, സല്‍മാന്‍ ഖുർഷിദ്, താരിഖ് അന്‍വര്‍ തുടങ്ങിയവരും കപില്‍ സിബലിനെ എതിർത്തിരുന്നു. കൂടുതല്‍ നേതാക്കള്‍ എതിർപ്പുമായി എത്തിയ സാഹചര്യത്തില്‍ കപില്‍ സിബലിനെിരെ നടപടി ഉണ്ടായേക്കും. കപിൽ സിബലോ ശശി തരൂരോ താര പ്രചാരകരായിരുന്നില്ലെന്നാണ് തിരുത്തല്‍ വാദികളുടെ മറുപടി.
സോണിയ ഗാന്ധിയെ സഹായിക്കാനുള്ള സമിതി യോഗത്തില്‍ ബീഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ശക്തി സിങ് ഗോഹിലും രാജീവ് സതാവും രാജി സന്നദ്ധത അറിയിച്ചത് പരാജയം മറക്കാനുള്ള നാടകമാണെന്നും ആരോപിച്ചു.
ബിഹാറിലെ തെരഞ്ഞെടുപ്പ് മുഖമായ രൺദീപ് സുർജെ വാല രാജി സന്നദ്ധത അറിയിക്കാത്തതെന്തെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇല്ലാത്ത ചർച്ച അർത്ഥ ശൂന്യമാണെന്നും നേതാക്കള്‍ പറഞ്ഞു. രാജി സന്നദ്ധത പരിഗണിക്കാന്‍ സമിതിക്ക് അധികാരമില്ലെന്നായിരുന്നു അംഗങ്ങളുടെ മറുപടി. സംസ്ഥാനതല റിപ്പോർട്ടുകള്‍ ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും.ആവശ്യമെങ്കിൽ നേതാക്കളെ ഡൽഹിക്ക് വിളിക്കും.