സിഡബ്ല്യുആർഡിഎം വരിട്ട്യാക്കിൽ താമരശ്ശേരി റോഡിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി പി.ടി.എ റഹിം എംഎൽഎ അറിയിച്ചു. 2016-17 ബജറ്റ് പ്രസംഗത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ അനുവദിക്കുകയും പിന്നീട് 40.57 കോടി രൂപയായി ഉയരുകയും ചെയ്ത ഈ റോഡിൻ്റെ ഒന്നാം ഘട്ട പ്രവർത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത് 2024 നവംബർ 26നാണ്. 17 കീ.മീറ്റർ നീളത്തിലുള്ള ഈ റോഡ് നവീകരിച്ചതോടെ കുന്നമംഗലം, കൊടുവള്ളി ജംഗ്ഷനുകളിൽ പ്രവേശിക്കാതെ കോഴിക്കോട് നിന്ന് താമരശ്ശേരിയിലേക്ക് എത്തുന്നതിനുള്ള പ്രധാന ബൈപ്പാസായി ഈ റോഡ് മാറിയിരിക്കുകയാണ്. വാഹനത്തിരക്ക് ഏറിയതോടെ റോഡിൻ്റെ വശങ്ങളിൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടണമെന്ന പൊതു ആവശ്യം ഉയർന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പ്രവർത്തിക്കുള്ള നടപടികൾ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിൽ അപ്ഗ്രേഡ് ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ച മൂന്ന് റോഡുകളിലൊന്നായ ഈ പാതയുടെ വിഷയം വിശദമായി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർക്ക് 30-07-2025ലെ പിഎസ്2/249/2025/പൊ.മ.വ കത്ത് പ്രകാരം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി ലിങ്ക് റോഡിന് ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൻ സിഡബ്ല്യുആർഡിഎം വരിട്ട്യാക്കിൽ താമരശ്ശേരി റോഡിൻ്റെ രണ്ടാം ഘട്ട പ്രവർത്തിക്ക് പ്രസക്തിയേറുകയാണ്. ഈ രണ്ട് പദ്ധതികളും സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പ്രാവർത്തികമാക്കുന്നതോടെ വയനാട് ഭാഗത്തുനിന്ന് കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്നവർക്കും തിരിച്ചുവരുന്നവർക്കും നാഷനൽ ഹൈവേയിൽ ഏറെ തിരക്കുള്ള കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി ജംഗ്ഷനുകളിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ സാധ്യമാകുമെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
സിഡബ്ല്യുആർഡിഎം വരിട്ട്യാക്കിൽ താമരശ്ശേരി റോഡ് രണ്ടാംഘട്ടം നടപടികൾക്ക് തുടക്കമായി; പി ടി എ റഹീം എം എൽ എ

