അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്‍റെ അനുസ്മരണച്ചടങ്ങിൽ നടന്‍ ഹരീഷ് പേരടിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് എന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പു.ക.സ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.പാതിവഴിയില്‍വെച്ച് സംഘാടകര്‍ പരിപാടിയിലേക്ക് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു എന്ന് ഹരീഷ് പറഞ്ഞിരുന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് സംഘാടകര്‍ പറഞ്ഞതെന്ന് ഹരീഷ് പറഞ്ഞിരുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്
സത്യം വിളിച്ചു പറയുന്നവരെ –
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് –
അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു .ക .സ എന്ന പാർട്ടി സംഘടന
ഹരീഷിനെ ഒഴിവാക്കിയത് .
പു ക സ എന്നാൽ “പുകഴ്ത്തലുകാരുടെയും
കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം “എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക .
സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ് .
നേരത്തെ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ ഹരീഷ് വിമര്‍ശിച്ചിരുന്നു. മുഖ്യമന്തിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലും കോണ്‍ഗ്രസ് ആസ്ഥാനം ആക്രമിക്കപ്പെട്ട വിഷയത്തിലും കോണ്‍ഗ്രസ്സിനും സി.പി.ഐ.എമ്മിനുമെതിരെ ഹരീഷ് വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.