ഡെമോക്രറ്റിക് സോഷ്യൽ മൂവ് മെന്റ് സംഘടിപ്പിച്ച അംബേദ്ക്കർ ജന്മദിന സമ്മേളനത്തിൽ ആദരവ് ഏറ്റുവാങ്ങി സാമൂഹ്യ പ്രവർത്തക ഗംഗ ദേവി.തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരൻ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ,ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, കോൺഗ്രസ്സ് എം എൽ എ പി സി വിഷ്ണു നാഥ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തിരുന്നു.അച്ഛന്റെ പാത പിന്തുടർന്ന് സാമൂഹ്യ പ്രവർത്തന മേഖലയിലേക്ക് ഇറങ്ങിത്തിരിച്ച അയ്യപ്പൻകാവ് പറക്കുന്നത്ത് മീത്തൽ ഗംഗാദേവി 1996 മുതലാണ് സജീവ പ്രവർത്തനം ആരംഭിച്ചത്.

അർച്ചന കലാവേദി എന്ന സംഘടന സെക്രട്ടറിയും വനിതാ കമീഷൻ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഫാമിലി കൗൺസിലറും,കുന്ദമംഗലം വനിത ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് ഇവർ. 1996 കാലഘട്ടത്തിൽ സ്വാതന്ത്രയായി മാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മത്സരിക്കുകയും മത്സരത്തിൽ തോൽക്കുകയും ചെയ്തിരുന്നു എന്നാൽ ആ തോൽവി വിജയത്തിലേക്കുള്ള ചവിട്ട് പടിയായി എടുത്താണ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നും ഗംഗാദേവി ഈ രംഗത്ത് നിലകൊള്ളുന്നത്.ഭർത്താവ് അച്യുതന്റെയും നാല് മക്കളുടെയും പൂർണപിന്തുണയോടെയാണ് ഗംഗാദേവി തന്റെ പ്രവർത്തനമേഖല കാര്യക്ഷമമാകുന്നത്. ബുക്ക് ബൈൻഡിങ് എന്ന ക്ലാസ് സ്ത്രീകൾക്ക് പഠിപ്പിച്ച് തുടങ്ങി തയ്യൽ,സോഫ്റ്റ് ടോയ്‌സ്,മെഴുകുതിരി നിർമാണം,ഗ്ലാസ് പെയിന്റിംഗ്,കുട നിർമാണം തുടങ്ങിയ മേഖലകളിൽ എല്ലാം വിവിധ തലത്തിലുള്ളവർക്ക് തന്റെ ക്ലാസുകൾ സർട്ടിഫിക്കറ്റോടുകൂടി നൽകുകയും ചെയ്തിരുന്നു.കൂടാതെ രക്തദാന ക്യാമ്പ്,നേത്ര പരിശോധന,വയനാട് ചുണ്ടയിലെ ആദിവാസി ക്യാമ്പ്,ആയുർവേദ ക്യാമ്പ് തുടങ്ങിയവയും നടത്തിയിട്ടുണ്ട്.
ഇത് ആദ്യമായാണ് ഗംഗാദേവിക്ക് ഇത്തരത്തിൽ ഒരു ആദരവ് ലഭിക്കുന്നത്.പാളയം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജുവും കെ എൻ ബാലഗോപാലുമാണ് ഗംഗാദേവിക്ക് പൊന്നാട അണിയിച്ചത്.തന്റെ പ്രായത്തെ തോല്പിച്ച് ഇപ്പോഴും തന്നാലാവുന്നത് മറ്റുള്ളവർക്ക് എന്ന ലക്ഷ്യമാണ് ഗംഗാദേവിക്കുള്ളത്

