തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലയ്ക്ക് അഭിമാനമായി. സംഘഗാനം, അറബിഗാനം, അറബി പദ്യം (ഹൈസ്കൂൾ), അറബി പദ്യം (ഹയർ സെക്കൻഡറി), നാടകം എന്നീ ഇനങ്ങളിലൂടെയാണ് സ്കൂൾ ശ്രദ്ധേയമായ വിജയം കൈവരിച്ചത്.
പ്രഫഷനലായി സംഗീതം പഠിക്കാത്ത വിദ്യാർഥികളായിരുന്നിട്ടും ചിട്ടയായ പരിശീലനവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് സ്കൂളിലെ സംഗീത അധ്യാപകൻ ഹക്കീം പുൽപ്പറ്റ ‘മാധ്യമ’ത്തോട് വ്യക്തമാക്കിയത്. വർഷങ്ങളായി ക്രമബദ്ധമായി നടത്തിയ പരിശീലനമാണ് വിദ്യാർഥികളെ സംസ്ഥാന വേദിയിൽ മികവിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ആധാരമാക്കി രചനകൾ ഒരുക്കുന്ന സ്കൂളിലെ ഗാനരചയിതാവുമായ നസീർ ചെറുവാടിയും അറബി ഭാഷയിൽ പാണ്ഡിത്യമുള്ള അധ്യാപകരും പരിശീലന സംഘത്തിലുണ്ടായിരുന്നു. ഫലസ്തീൻ വിഷയങ്ങൾ ഉൾപ്പെടെയുള്ള സാമൂഹികവും മനുഷ്യാവകാശപരവുമായ ആശയങ്ങളാണ് ഗാനങ്ങളിലും പദ്യങ്ങളിലും മുഖ്യമായി അവതരിപ്പിച്ചത്.
ഈ വർഷം നാടക മത്സരത്തിനായി തിരഞ്ഞെടുത്ത വിഷയം ഗോവിന്ദച്ചാമിയായിരുന്നു. ശക്തമായ വിഷയാവതരണവും അഭിനയ മികവും കൊണ്ടാണ് നാടകം സംസ്ഥാന വേദിയിൽ ശ്രദ്ധ നേടിയത്. നാടകത്തിന്റെ അണിയറയിൽ നസീർ ചെറുവാടി, നാടക ആർട്ടിസ്റ്റ് മനോജ് എം.പി, റഹ്മത്ത് മാഷ്, മുസ്ഫർ കൊല്ലത്തോടി, നാസിർ, നസീബ എന്നിവർ ചേർന്ന് പ്രവർത്തിച്ചു. അഭിനയ മേഖലയെ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക താൽപര്യം പുലർത്തുന്ന ഒരുപറ്റം അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നതും ഈ നേട്ടത്തിന് കരുത്തായി.
സ്കൂൾ മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണയും രക്ഷിതാക്കളുടെ നിസ്സീമമായ സഹകരണവും വിദ്യാർഥികളുടെ കഠിനാധ്വാനവും അർപ്പണബോധവും ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിളക്കത്തിന് പിന്നിലെന്ന് അധ്യാപകർ വ്യക്തമാക്കി. മക്കൾ എടുത്ത പരിശ്രമവും മാതാപിതാക്കളുടെ പിന്തുണയും സംസ്ഥാന തലത്തിലെ ഈ നേട്ടത്തിൽ നിർണായകമായി.
മലയാളം, അറബി, ഉറുദു സംഘഗാനങ്ങൾ, മാപ്പിളപ്പാട്ട്, ഉറുദു പദ്യം, അറബി പദ്യം എന്നിവയിലും വ്യക്തിഗത ഇനങ്ങളിലും വർഷങ്ങളായി സുല്ലമുസ്സലാം മികച്ച നേട്ടങ്ങൾ കൈവരിച്ചുവരികയാണ്. സംഗീത അധ്യാപകൻ ഹക്കീം പുൽപ്പറ്റയുടെ ശിക്ഷണത്തിലാണ് ഇത്തവണയും ടീം അംഗങ്ങൾ പരിശീലനം നേടിയിരുന്നത്.
തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ, അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഈ മികവാർന്ന പ്രകടനം ജില്ലയ്ക്കും വിദ്യാഭ്യാസ രംഗത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.

