
തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സെല്ലിൽ നിന്നും മർദ്ദനമേറ്റതിനെ തുടർന്ന് യുവതിയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
പീഡനത്തിന് ശേഷം കുന്ദമംഗലം സ്വദേശിനിയെ ബന്ധുക്കൾ എത്തുന്നതിന് മുമ്പ് മനപൂർവം വിടുതൽ നൽകിയതിനെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
ലോക്ഡൗണ്‍ സമയത്ത് അക്രമാസക്തമാവുകയും മാനസിക നില താളം തെറ്റുകയും ചെയ്ത യുവതിയെ കുന്ദമംഗലത്തെ സാമൂഹിക പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്തത്. അവിടെ ചികിത്സയിലിരിക്കെ സെല്ലില്‍ നിന്നും മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടു എന്നാണ് യുവതി പറയുന്നത്. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഇതിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് വേണ്ടി ആരും സംസാരിക്കാൻ താത്പര്യം കാണിക്കില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
കുന്ദമംഗലം ന്യൂസ്ഡോട്ട് കോം എന്ന ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടും 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

