ഇംഫാൽ∙ മണിപ്പുരിൽ സംഘർഷത്തിന് ശമനമില്ല. അക്രമികൾ പൊലീസ് വേഷത്തിലും വരാമെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്. മണിപ്പുരിലെ ക്വാത, കഗ്വൈ പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ വെടിവയ്പ് രാവിലെ വരെ നീണ്ടു. ആളുകൾ തടിച്ചുകൂടുകയും ആക്രമണത്തിനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൈന്യം, അസം റൈഫിൾസ്, ദ്രുതകർമ സേന, സംസ്ഥാന പൊലീസ് എന്നിവർ സംയുക്തമായി ഇന്നലെ അർധരാത്രി വരെ ഇംഫാലിൽ ഫ്ലാഗ് മാർച്ച് നടത്തി. ഇംഫാൽ ഈസ്റ്റിൽ റബർ ബുള്ളറ്റ് ഉപയോഗിച്ചു ദ്രുതകർമ സേന വെടിവച്ചു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പും സ്ഫോടനവും നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട് ആക്രമിക്കാനും ശ്രമമുണ്ടായി.
അഡ്വാൻസ്ഡ് ആശുപത്രിക്കു സമീപം പാലസ് ഏരിയയിൽ തീവയ്പ്പ് ശ്രമം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരത്തോളം പേർ സ്ഥലത്തു തടിച്ചുകൂടുകയും തീവയ്ക്കാൻ ശ്രമിച്ചതായുമാണു വിവരം. ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുതകർമ സേന കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. രണ്ടുപേർക്കു പരുക്കുണ്ട്.