നടി സായ് പല്ലവിക്കെതിരെ പൊലീസില്‍ പരാതി. സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 16നാണ് പരാതി നല്‍കിയിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സായ് പല്ലവിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് കേസ് എടുത്തിരിക്കുന്നത്.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നത് മുതല്‍ സായ് പല്ലവിക്കെതിരെ തീവ്രവലതുപക്ഷ അക്കൗണ്ടുകള്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ് അഴിച്ചുവിട്ടത്.താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ‘ബോയിക്കോട്ട് സായി പല്ലവി’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ വിദ്വേഷ പ്രചരണവും നടന്നിരുന്നു.
“ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരിൽ ഒരു ഒരു മുസ്ലിമിനെ ചിലർ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല” എന്നാണ് അവർ പറഞ്ഞത്.
‘വെണ്ണെല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി വിരാടപർവ്വത്തിൽ അഭിനയിക്കുന്നത്. റാണ ദഗുബാട്ടിയാണ് ചിത്രത്തിലെ നായകൻ. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

