പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായി മുൻ കരസേന മേധാവി ജനറൽ ശങ്കർ റോയ് ചൗധരി. സ്വംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്ര മോദി സർക്കാരിനാണെന്നും ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം വിമർശിച്ചു
സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയ പാതയിൽ യാത്ര ചെയ്യാൻ പാടിലായിരുന്നുവെന്നും സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നുവെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഗവർണർ സത്യപാൽ മാലിക്കിന്റ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് സത്യപാൽ മാലിക് ആരോപിച്ചത്. ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

