നടന്‍ കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ മലയാള സിനിമാലോകം. ചെറിയ റോളിലെത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രദീപിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പേരാണ് അനുശോചനം അറിയിച്ചെത്തിയത്.
സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
‘വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ…
കൂടുതൽ എഴുതാനാവുന്നില്ല.. Rest in Peace’, എന്ന് വിനീത് ശ്രീനിവാസൻ കുറിച്ചു.
പ്രദീപിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല, തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി, കഴിവുള്ള കലാകാരനുമായിരുന്നു അദ്ദേഹം,” സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘വളരെ അപ്രതീക്ഷിതമായ വിയോഗം.
എൻറെ നാട്ടുകാരൻ ,സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരൻ. ചെറുതും, വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി സജീവ സാന്നിദ്ധ്യം ആദരാഞ്ജലികൾ’, എന്നാണ് മനോജ് കെ ജയൻ കുറിച്ചത്.
‘കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’ എന്ന് മമ്മൂട്ടി കുറിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രദീപിന്റെ മരണം സംഭവിച്ചത്. 61 വയസായിരുന്നു. ഐ. വി. ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ അരങ്ങേറ്റം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും ഹാസ്യ കഥാപത്രങ്ങളായിരുന്നു പ്രദീപ് ചെയ്തിരുന്നത്.2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’യിലെ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.
എഴുപതിലേറെ ചിത്രങ്ങൾ; പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ മലയാള സിനിമാലോകം

