
ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്,മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ റഷീദ്,അരുൺ എസ്, ബിനീഷിൻറെ ഡ്രൈവറായ അനി കുട്ടൻ എന്നിവരോടാണ് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടത്.അബ്ദുൽ ലത്തീഫിനോടും റഷീദിനോടും നേരത്തെ തന്നെ ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഇരുവരും എത്തിയിരുന്നില്ല. ഇവർക്ക് രണ്ടാമതും നോട്ടീസ് നൽകിയിരിക്കുകയാണ്.ഇരുവരെയും നേരിട്ട് ബന്ധപ്പെടാനാവുന്നില്ലെന്നാാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കുന്നുണ്ട്. ഇവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിക്കും. ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് വിശദമായ റിപ്പോർട്ടും നൽകും.
ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കോടതിയിൽ ആവശ്യപ്പെട്ടേക്കും.