മത വികാരത്തേക്കാൾ വലുത് ജീവിക്കാനുള്ള അവകാശമെന്ന് നീരീക്ഷിച്ച് സുപ്രിംകോടതി. മഹാമാരികാലത്ത് പ്രതീകാത്മക കൻവർ യാത്രയ്ക്ക് അനുമതി നൽകിയ നടപടി ഉത്തർപ്രദേശ് സർക്കാർ പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
ഭരണഘടനാ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം പരമമാണെന്ന് ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, ബി. ആറ് ഗവായ് എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മതം ഉൾപ്പെടെയുള്ള ഏത് വികാരവും അതിന് താഴെയെ വരൂ എന്ന് കോടതി വ്യക്തമാക്കി.
ആയിരക്കണക്കിന് ശിവഭക്തർ ഘോഷയാത്രയായി വന്ന് ഗംഗാജലമെടുക്കുന്നതാണ് കൻവർ യാത്ര. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കൻവർ യാത്രയ്ക്ക് ഉത്തരാഖണ്ഡ് സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. എന്നാൽ യാത്ര പ്രതീകാത്മകമായി നടത്താമെന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട്. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

