നിലമ്പൂർ: കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ പോലീസിനെ കബളിപ്പിച്ച് പ്രതി സ്വർണം നശിപ്പിച്ചു. വയറ്റിലുള്ള മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതി വിസർജ്യത്തിലൂടെ പുറത്തുവന്ന മാല ശൗചാലയത്തിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. മാല വീണ്ടെടുക്കാനുള്ള പോലീസിന്റെ ദിവസങ്ങൾ നീണ്ട കാത്തിരിപ്പ് ഇതോടെ വിഫലമായി.
നിലമ്പൂരിലെ ക്ലിനിക്കിൽ വെച്ച് കുട്ടിയുടെ മൂന്നര ഗ്രാം മാലയാണ് സമീന പൊട്ടിച്ചു വിഴുങ്ങിയത്. എക്സ്-റേയിൽ മാല വയറ്റിലുണ്ടെന്ന് വ്യക്തമായതോടെയാണ് പുറത്തെടുക്കാൻ പോലീസ് വൈദ്യസഹായം തേടിയത്. എന്നാൽ ശനിയാഴ്ച രാത്രി മാല പുറത്തുവന്നപ്പോൾ, കാവൽ നിന്ന വനിതാ സി.പി.ഒമാരെ വിസർജ്യം എറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ ശേഷം പ്രതി മാല ക്ലോസറ്റിലിട്ട് ഒഴുക്കിക്കളയുകയായിരുന്നു. തെളിവ് നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ കൂടി ഇവർക്കെതിരെ ചുമത്തി. തുടർന്ന് നടത്തിയ എക്സ്-റേയിൽ വയറ്റിൽ ലോഹഭാഗങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലവിൽ മഞ്ചേരി സബ് ജയിലിലാണ് യുവതി.

