ഹിജാബ് വിവാദത്തിൽ കോളജുകളിൽ ഹിജാബ് ഉൾപ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങൾക്ക് വിലക്കില്ലെന്ന ശ്രദ്ധേയ പരാമർശവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
“ഹൈക്കോടതിയുടെ ഉത്തരവ് കോളജുകളിൽ നടപ്പാവില്ല. യൂണിഫോം സംവിധാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമേ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാവുകയുള്ളൂ ”- മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. സ്‌കൂളുകൾ നേരത്തെ തുറുന്ന പശ്ചാത്തലത്തിൽ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളജുകൾ തുറക്കാൻ തീരുമാനിച്ചത്. എന്നാൽ കോളജുകൾ തുറന്ന ഇന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. വിവിധ മേഖലകളിൽ പ്രതിഷേധമുണ്ടായി. ഉഡുപ്പി പിയു കോളജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ അധ്യാപകർ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാൽ ഹിജാബ് മാറ്റാൻ വിദ്യാത്ഥികൾ തയാറായിരുന്നില്ല. അവസാനം വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂർ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെയും വിദ്യാർത്ഥികളെ മടക്കി അയച്ചത്.