ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ സിനിമയുടെ നെഗറ്റീവ് റിവ്യൂ പ്രദർശിപ്പിച്ചതിന് ഏഴു യൂട്യൂബർമാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ലോഗ്‌സ്, ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ചിത്രം റിലീസ് ചെയ്തതിന് ശേഷം കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് ക്യാമ്പയിൻ നൽകിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇവർക്കെതിരേ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. റിവ്യൂ ബോംബിങ്ങിലൂടെ കോടികൾ നഷ്ടമാകുന്നുവെന്നാണ് സിനിമാപ്രവർത്തകർ പറയുന്നത്.
‘രാമലീല’യ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാൻ ഇന്ത്യൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ബാന്ദ്ര. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്.

