മലപ്പുറം മേലാറ്റൂരിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന നിരപരാധികളായ ആളുകളെ മയക്ക് മരുന്ന് ഉണ്ടെന്ന സംശയത്താൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. മഞ്ഞളാംകുഴി അലിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
മലപ്പുറം മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 25.10.2022-ന് പുലര്‍ച്ചെ വറ്റല്ലൂര്‍ സ്വദേശികളായ നാലുപേര്‍ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയും 32.72 ഗ്രാം മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ എന്ന് സംശയിച്ച വസ്തു കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, എന്‍.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ ക്രൈം നമ്പര്‍ 580/2022 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. പ്രതികളെ അന്നുതന്നെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച എം.ഡി.എം.എയുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാല് പ്രതികള്‍ക്കും മഞ്ചേരി എന്‍.ഡി.പി.എസ് കോടതി 21.01.2023-ന് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിന്‍റെ അന്വേഷണം നടന്നുവരികയാണ്. അംഗം ചൂണ്ടിക്കാണിച്ച രീതിയിലുള്ള പ്രശ്നങ്ങള്‍ പരാതി രൂപത്തില്‍ ലഭിച്ചാല്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.
2022 ഒക്ടോബർ 25ന് നടന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെട്ട നാല് പേരിൽ ഒരാൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുകയും വേറെ ഒരാൾക്ക് വിദേശത്തെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.