ജയിലറിൽ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തിനായി നേരത്തെ ആലോചിച്ചിരുന്നത് മലയാളത്തിൽ നിന്നുള്ള ഒരു സൂപ്പർ സ്റ്റാറിനെയായിരുന്നുവെന്ന് രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു. പിന്നലെ മമ്മൂട്ടി ആണ് ആ സൂപ്പർ താരം എന്ന തരത്തിലും പ്രചാരണങ്ങൾ എത്തിയിരുന്നു. നടൻ വസന്ത് രവി ഇപ്പോൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.‘‘വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസ്സിൽ കണ്ടത്. രജനി സർ തന്നെ സെറ്റിൽവച്ച് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് നെൽസണും പറഞ്ഞ ഉടനെ മമ്മൂട്ടി സാറിനോട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതിനു ശേഷം കുറേ ആലോചിച്ചു. അവർ മലയാളത്തിൽ എത്രയോ വലിയ നടനാണ്. അവരെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വേഷം ചെയ്യിക്കുന്നതിൽ തനിക്കു തന്നെ വിഷമമുണ്ടെന്ന് രജനി സർ എന്നോടു പറഞ്ഞു.
അദ്ദേഹത്തെപ്പോലൊരാൾക്ക് ഇങ്ങനെയൊരു നെഗറ്റിവ് റോൾ ചേരില്ലെന്ന് തനിക്ക് തോന്നിയെന്നും അതിനു ശേഷം മമ്മൂട്ടി സാറിനെ വിളിച്ച്, ഇത് വേണ്ട നമുക്കൊരുമിച്ച് മറ്റൊരു പടം ചെയ്യാമെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഞാനും അതിനെ പിന്തുണച്ചു. സാറും മമ്മൂട്ടി സാറും വീണ്ടുമൊരു പടം ഒരുമിച്ച് ചെയ്യണമെന്നും ഇപ്പോഴെടുത്ത തീരുമാനം ഉചിതമാണെന്നും ഞാൻ പറഞ്ഞു.
മമ്മൂട്ടി സാറിനെപ്പോലൊരാൾക്കു വേണ്ടി ചെയ്യുമ്പോൾ അദ്ദേഹത്തിന് യോജിച്ചൊരു വേഷമല്ല ഈ നെഗറ്റിവ് റോൾ എന്ന് രജനി സാറിനു തോന്നി.’’–വസന്ത് രവി പറഞ്ഞു.