
ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീയെ വീട്ടിൽനിന്ന് വലിച്ചിഴച്ച ശേഷം റോഡിലൂടെ നഗ്നയാക്കി നടത്തിച്ച് ഗ്രാമവാസികൾ. വിവാഹേതര ബന്ധത്തിന്റെ ശിക്ഷയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
അലിപുർദോർ ജില്ലയിൽ കുമാരഗ്രാമത്തിൽ ജൂൺ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആറുമാസം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് യുവതി ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. വിവാഹേതര ബന്ധത്തെ തുടർന്നാണ് ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളിൽ കുറച്ചുപേർ സ്ത്രീയുടെ വീട്ടിലെത്തുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു.
സംഭവത്തിന് ശേഷം സ്ത്രീയെ കാൺമാനില്ലായിരുന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നതുവരെ ആരും പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നില്ല. തുടർന്ന് സ്ത്രീയെ അസമിലെ മാതാപിതാക്കളുടെ വീട്ടിൽനിന്ന് കണ്ടെത്തി. അവിടെനിന്ന് ഭർത്താവെത്തി വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
ഇരുവരെയും കൗൺസലിങ്ങിന് വിധേയമാക്കി. തുടർന്ന് സ്ത്രീ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഉൾപ്പെട്ട 11 പ്രതികളിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതികളായ അഞ്ചുപേർ ഒളിവിലാണ്.

