വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദേവസഹായം പിളളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ദേവസഹായം പിളളയടക്കം പത്ത് പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠപിള്ളയാണ് ദേവസഹായം പിള്ളയായി മാറിയത്. ഒരു ഡച്ച് ഉദ്യോഗസ്ഥനിലൂടെയാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും. 1745 മെയ് 17ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനില്‍ നിന്നും ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ചു.
ക്രിസ്തു മതം സ്വീകരിച്ചതിനെ തുടര്‍ന്ന് ദേവസഹായം പിളളയെ വീട്ടുതടങ്കലിലാക്കുകയും പിന്നീട് മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ നിര്‍ദേശ പ്രകാരം 1752 ജനുവരി നാലിന് വെടിവെച്ചു കൊല്ലുകയുമായിരുന്നു. 2012 ഡിസംബര്‍ 2നാണ് കോട്ടാറില്‍ വെച്ച് ദേവസഹായം പിളളയെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയത്. ലേസര്‍ ദേവസഹായം പിളളയെന്നാണ് മുഴുവന്‍ പേര്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാര്‍ത്താണ്ഡത്തിനടുത്ത (കന്യകുമാരി) നട്ടാലത്ത് ആണ് ദേവസഹായം പിളളയുടെ ജനനം.
ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ജൂണ്‍ അഞ്ചിന് വിശുദ്ധ ദേവസഹായത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ നടക്കും. ആഘോഷകര്‍മങ്ങളില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ലെയോബാള്‍ഡ് ജിറേലി, സി.ബി.സി.ഐ. പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സി.സി.ബി.ഐ. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേലി തുടങ്ങിയവര്‍ പങ്കെടുക്കും.

