കാര്‍ഷിക നിയമത്തിനെതിരെ നിയമം പിൻവലിക്കാനുള്ള ആവശ്യവുമായി സമരം ചെയ്യുന്ന കർഷക സംഘടനകളും കേന്ദ്ര സർക്കാരുമായി ഒമ്പതാം വട്ട ചർച്ച ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. ചർച്ച, തുറന്ന മനസ്സോടെയാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ച കൂടിയാണിത്. അതേസമയം കേരളത്തിൽ നിന്ന് കിസാൻ സഭയുടെ നേതൃതത്തിൽ എത്തിയ അഞ്ഞൂറോളം കർഷകർ ഇന്ന് രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലെ കർഷക സമരത്തിൽ പങ്കെടുക്കും.
ഈ മാസം 18-ന് വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്.ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് നൽകിയ ഹർജിയിൽ സുപ്രിംകോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച
നാലംഗ സമിതിയിൽ സ്വതന്ത്ര നിലപാടുള്ള ആരുംഇല്ല എന്നത് വിമർശനമാവുന്നു