ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു.ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചതില്‍ ഭര്‍ത്താവിനുണ്ടായ അപകര്‍ഷബോധവും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം.കേസില്‍ പ്രതിയായ 37-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.യുവതി ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെ ബ്ലോക്ക് ചെയ്തിരുന്നു. കൂടാതെ തന്റെ അഭാവത്തില്‍ ആരാധകര്‍ ഭാര്യയെ സ്ഥിരമായി സന്ദര്‍ശിക്കുന്നതായും 37കാരന്‍ സംശയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു. റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ യുവാവ് മക്കള്‍ നോക്കിനില്‍ക്കേ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈസമയത്ത് അതുവഴി വന്ന പട്രോളിങ് സംഘം സംശയം തോന്നി ചോദിച്ചപ്പോൾ മക്കളാണ് അച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ യുവാവ് ട്രാവല്‍ ടൂറിസം ഏജന്‍സി നടത്തുകയാണ്. ഇരുവർക്കും 12 വയസുള്ള മകളും അഞ്ചു വയസുള്ള മകനുമാണുള്ളത്.