വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വഴക്കിൽ വീട്ടമ്മ കൊല്ലപ്പെട്ടു. മുംബൈയിലെ ശിവാജി നഗറില്‍ ഫെബ്രുവരി 10ന് ആണ് സംഭവം.48 കാരി ലീലാവതി ദേവി പ്രസാദാണ് കൊല്ലപ്പെട്ടത്.
ലീലാവതിയുടെ മകള്‍ പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ്.
പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇവിടെ വെച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുള്ള കയ്യേറ്റത്തിലും ലീലാവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കൊല്ലപ്പെട്ട ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് 17കാരിയായ അയല്‍ക്കാരിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനും എതിരെയും കേസെടുത്തിട്ടുണ്ട്.വാട്സാപ് സ്റ്റാറ്റസിനെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്ന് ബോയ്‌സർ പൊലീസ് സ്റ്റേഷൻ മേധാവി ഇൻസ്പെക്ടർ സുരേഷ് കദം പറഞ്ഞു.