ആലപ്പുഴ: കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും തമിഴ്നാട്ടിൽ നിന്ന് അരി വരുമെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ . കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ്നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല. സർക്കാർ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.മാന്നാർ ചെന്നിത്തല പഞ്ചായത്തിൽ മുക്കം വാലയിൽ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഒരു മന്ത്രി ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാൻ ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യവും കർഷകസംഘടനകൾ മുന്നോട്ട് വെച്ചു.ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന ചടങ്ങിലെ പ്രസ്താവന തിരുത്താൻ മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. കുട്ടനാട്ടിൽ കർഷകൻ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ സജി ചെറിയാനെതിരേ കടുത്ത പ്രതിഷേധത്തിലാണ് കർഷക സംഘടനകൾ. കുട്ടനാട്ടിൽ ഇന്ന് കരിദിനമാചരിക്കുമ്പോൾ പ്രധാന വിഷയമായി ഇതും ഉയർത്തിക്കാണിക്കാനാണ് സംഘടനകളുടെ തീരുമാനം.
കൃഷിയില്ലെങ്കിലും കുഴപ്പമില്ല, തമിഴ്നാട്ടിൽ നിന്ന് അരി വരും’; വിവാദപ്രസ്താവനയുമായി സജി ചെറിയാൻ

