പാസ്പോർട്ടിലെ ആശയക്കുഴപ്പംകാരണം ട്രാൻസ്ജെന്റർ രഞ്ജു രഞ്ജിമാർ ദുബായി എയർപോർട്ടിൽ കുടുങ്ങിയത് 30 മണിക്കൂർ.പാസ്പോർട്ടിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഡിപോർട്ട് ചെയ്യാനായിരുന്നു ശ്രമം. അഭിഭാഷകരും ഇന്ത്യൻ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങൾ ധരിപ്പിച്ചതോടെയാണു വിമാനത്താവളത്തിൽനിന്നു പുറത്തുകടക്കാനായത്.തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് രഞ്ജു രഞ്ജിമാർ ദുബായിലെത്തിയത്. വിമാനത്താവളത്തിൽ പരിശോധനയിൽ പഴയ പാസ്‌പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം പലതവണ ദുബായിയിൽ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷൻ പരിശോധനയിലാണു സിസ്റ്റത്തിൽ പുരുഷൻ എന്ന് രേഖപ്പെടുത്തിയതു ശ്രദ്ധയിൽപെട്ടത്.ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെ ആണ് പുറത്തിറങ്ങിയത്. പോരാട്ടം വിജയിച്ചതിന്‍റെ സന്തോഷം ഫെയ്സ്ബുക്കിലും പങ്കിട്ടിരുന്നു. തന്‍റെ സമൂഹത്തിൽനിന്നുള്ളവർക്കു ദുബായിൽ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്ന പ്രത്യാശയും അവർ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

