ചെന്നൈ : നടനും നിർമാതാവുമായ രാഘവ ലോറൻസ് പുതിയ ചിത്രത്തിനു ലഭിച്ച അഡ്വാൻസ് തുക ഉപയോഗിച്ചു സ്വന്തം വീട് സൗജന്യ സ്കൂളാക്കി മാറ്റി. ഹൊറർ ത്രില്ലർ ചിത്രമായ ‘കാഞ്ചന 4’നു ലഭിച്ച പണമാണു വിദ്യാലയത്തിനുവേണ്ടി ചെലവാക്കിയത്.
ലോറൻസിന്റെ ആദ്യ വീടാണിത്. നടനും കുടുംബവും നിലവിൽ വാടകവീട്ടിലാണു കഴിയുന്നത്. നേരത്തേ ഈ വീട്ടിൽ അനാഥാലയവും നടത്തിയിട്ടുണ്ട്. അന്നത്തെ കുട്ടികൾ വളർന്നതോടെയാണു സ്കൂളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ അനാഥാലയത്തിൽ വളർന്നു പഠിച്ചയാളാണു പുതിയ സ്കൂളിലെ അധ്യാപകർ.
ചെന്നൈയിലെ ലോക്കൽ ട്രെയിനിൽ സ്വീറ്റ് ബോളി വിൽക്കുന്ന 80 വയസ്സുകാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ലോറൻസ്, അദ്ദേഹത്തിന്റെ അധ്വാനത്തിനു പ്രതിഫലമായി ഒരു ലക്ഷം രൂപ നൽകുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

