സിപിഐഎം ഭരിക്കുന്ന തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തിൽ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളുടെയും വ്യാജരേഖകളുടെയും ഈടിൽ കോടികളുടെ തട്ടിപ്പ് നടത്തി.ഭരണ സമിതി അംഗങ്ങൾക്ക് അമ്പത് ലക്ഷത്തിനോടടുത്ത് വായ്പകളും 10 ലക്ഷത്തിന്റെ മുപ്പതോളം ചിട്ടികളുമുണ്ട്. ഇത് ഭരണസമിതി അംഗങ്ങൾക്ക് അനുവദിക്കാവുന്ന വായ്പയുടെയും ചിട്ടികളുടെയും ഇരട്ടിയാണ്.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തൽ. ഭരണസമിതി അംഗങ്ങൾക്ക് ഒരേ സാലറി സർട്ടിഫിക്കറ്റിൽ 9 -ൽ കൂടുതൽ വായ്പകളാണ് അനുവദിച്ചിരിക്കുന്നത്. ബാങ്കിലെ ക്രമക്കേടിൽ വിശദ പരിശോധന നടത്താനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
2022-23 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റ് തന്നെ അര കോടിയിലധികം രൂപയുടെ വ്യാജ വായ്പകൾ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഒരാൾ 9 സാലറി സർട്ടിഫിക്കറ്റുകൾ വെച്ച് പലതരത്തിലുള്ള ലോണുകൾ വഴി പണം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സിപിഐഎം നേമം ഏരിയ കമ്മിറ്റിയിലുള്ളവരടക്കം ഉള്ളവരാണ് 50 ലക്ഷം രൂപ തട്ടിയെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നെങ്കിലും ഒന്നരക്കൊല്ലത്തിന് ശേഷം റിപ്പോർട്ടിന്മേൽ ഒരു അന്വേഷണവും നടന്നിട്ടില്ല.സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെതച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

