
ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയത് ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസെന്ന് പ്രത്യേക അന്വേഷണസംഘം. മരുമകളുമായി ഷീല സണ്ണിക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് കൃത്യത്തിന് കാരണം. പ്രതി നാരായണ ദാസിനെയും ഷീല സണ്ണിയുടെ മരുമകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.ലിവിയയുടെ പങ്കാളിത്തം നാരായണദാസ് വെളിപ്പെടുത്തി.72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ലഹരി സ്റ്റാമ്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെ കൊണ്ട് പിടിപ്പിക്കുകയും ആയിരുന്നു എന്നാണ് കണ്ടെത്തൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ നാരായണദാസ് പിടിയിലായത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് നാരായണദാസ് ഷീല സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ലിവിയ ജോസാണ് വ്യാജ ലഹരി മരുന്ന് വെച്ചത്. ഇതിന്റെ ഫോട്ടോ നാരായണദാസിനെ അയച്ചു നൽകി. തുടർന്ന് നാരായണദാസ് എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെ വിവരം അറിയിച്ചതിനെ തുടർന്ന് റെയ്ഡ് നടന്നു. റെയ്ഡ് നടക്കുമ്പോൾ ലിവിയ ബ്യൂട്ടി പാർലറിന് സമീപത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തൽ. വിദേശത്തുള്ള ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

